കണ്ണൂർ: പയ്യന്നൂർ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തിന് ശേഷമുള്ള സിപിഎമ്മിന്റെ ആദ്യ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണൻ ആണ് പാർട്ടിക്കെതിരെ ആരോപണവുമായി രംഗത്തുവന്നത്.
പരസ്യ പ്രസ്താവനയിലൂടെ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയതിന് വി. കുഞ്ഞികൃഷ്ണനെതിരെ നടപടിയുണ്ടായേക്കുമെന്നാണ് വിലയിരുത്തൽ. പാർട്ടി അന്വേഷണ കമ്മിഷൻ തള്ളിയ സംഭവങ്ങളാണ് കുഞ്ഞികൃഷ്ണൻ വീണ്ടും ഉന്നയിച്ചതെന്നാണ് സിപിഎമ്മിന്റെ വാദം.
തിങ്കളാഴ്ച കണ്ണൂർ ജില്ലാ കമ്മിറ്റിയും ചേരുന്നുണ്ട്. കമ്മിറ്റി അംഗമാണെങ്കിലും മാസങ്ങളായി വി. കുഞ്ഞികൃഷ്ണൻ യോഗങ്ങളിൽ പങ്കെടുത്തിട്ടില്ല. ജില്ലയിൽ നിന്നുള്ള സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ജയരാജനും ഇന്നത്തെ യോഗത്തിൽ പങ്കെടുത്തേക്കും.
അതേസമയം കുഞ്ഞികൃഷ്ണന്റെ ആരോപണം പാർട്ടിയെ തകർക്കാനും താൻ ഒഴികെ മറ്റെല്ലാവരും കള്ളന്മാരാണെന്ന് സ്ഥാപിക്കാനുമാണെന്ന് എം.വി. ജയരാജൻ പ്രതികരിച്ചു.